Tuesday, August 21, 2018

ഒരു മഴക്കാലഓർമ



മഴക്കാലം ആയാൽ
വീട്ടിൽ എല്ലാവർക്കും
ഒരു അങ്കലാപ്പാണ്
മൺകട്ട കൊണ്ടുള്ള
ചുമരും
ചാണകം തേച്ച
തറയും
കാലപ്പഴക്കത്താൽ
വീഴാറായ
ഓടിട്ട മേൽക്കൂരയും .
ചരൽ ഏറിയും പോലെ
തുള്ളിക്കൊരു
കുടമായി
മഴ ആർത്തലച്ചു
പെയ്യുമ്പോൾ
ഞങ്ങൾ
പേടിച്ചരണ്ടിരിക്കുന്ന നേരം
അച്ഛൻ
പറയുന്നത് കേൾക്കാം ,
പണ്ട്
ഏല്ലാവരും
ഓലപ്പുരയിൽ
കഴിയുമ്പോൾ
ഈ വീട് മാത്രം
ഓടിട്ടത് .
ഓലപുരക്കാർ
കോൺക്രീറ്റ് വീട്ടിൽ
ടീവി കാണുമ്പോൾ
മണ്ണെണ്ണവിളക്ക്
കെടാതിരിക്കാൻ
പാടുപെടുകയായിരുന്നു
ഞാൻ .
ഓലപ്പായയിൽ
അങ്ങിങ്ങു കീറിയ
പുതപ്പുനുള്ളിൽ
നാളത്തെ
പകലിനെ
പ്രതീക്ഷിച്ചു
ഉറക്കത്തെ
കാത്തിരുന്നു
കണ്ണടച്ചു  .
രാവിലെ എഴുന്നേറ്റു
പായ മടക്കുമ്പോൾ
നാലഞ്ചു കൂണുകൾ
മുളച്ചിരിക്കുന്നു ..
ഇന്നലത്തെ ഇടിയിൽ
മുളച്ചതാവാം .
ഉമിക്കരിയും ഉപ്പും കൂട്ടി
പല്ലുതച്ചു
പറമ്പിലേക്ക് ഓടി .
കൂണുകൾ ഉണ്ടാവും
കൂണുകൾ
വലിച്ചു
പൊട്ടാതെ കിട്ടുമ്പോൾ
ഒരു സംതൃപ്തിയാണ് .
തേങ്ങ വറുത്തരച്ചു
അമ്മ വെക്കുന്ന
കറിയുടെ സ്വാദ്
മനസ്സിൽ കണ്ട
എന്റെ നാവിൽ
വെള്ളം ഊറി .
ഉത്സാഹത്തോടെ
സ്കൂളിൽ
പോകുമ്പോൾ
ചിന്ത ഒന്നുമാത്രം
നാളെ
ശെനിയാഴ്ച ,
വീട്ടിനു മുന്നിലെ
വയലിൻ വരമ്പത്തു കൂടി
നടന്നു
അട്ടകുടു പെറുക്കാനും
പുഴുങ്ങി
ഈർക്കിൽ കോലു കൊണ്ട്
ഉള്ളിലെ മാംസത്തെ
എടുത്തു
അലക്കുകല്ലിൽ ഉരച്ചു
പശ കളഞ്ഞു
കഴുകി
അമ്മയ്ക്ക്
കൊടുത്താൽ
കുരുമുളകിട്ടു
വെക്കും
അതിൽനിന്നു
രണ്ടു കഷ്ണം മതി
ഒരു പ്ലേറ്റ് ചോറ് തിന്നാൻ


No comments:

Post a Comment